കോലഞ്ചേരിയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ






കോലഞ്ചേരിയിൽ വില്പനയ്ക്ക് സൂക്ഷിച്ച രണ്ടര കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി 65 വയസ്സുള്ള ബിമൽ ബാറിനെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. കോലഞ്ചേരി കോളേജ് മെയിൻ ഗേറ്റിന് എതിർ വശത്തുള്ള റോഡിലെ വാടക വീട്ടിൽ കഞ്ചാവ് വില്പന നടക്കുന്നതായി റൂറൽ എസ്.പി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.
കേരള പൊലീസിൻറെ ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായിരുന്നു പരിശോധന. അസമിൽ നിന്നും കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി ട്രയിൻ മാർഗമെത്തിച്ച് ചെറിയ പൊതികളിലാക്കി കോലഞ്ചേരി, മൂവാറ്റുപുഴ ഭാഗത്തെ അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചായിരുന്നു വില്പന. കഞ്ചാവ് വില്പനയ്കായി സൂക്ഷിച്ച ത്രാസ്, ചെറിയ പൊതികളും വാടക വീട്ടിൽ നിന്നും കണ്ടെടുത്തു.
പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.പി. ജയപ്രസാദ് എസ്.ഐമാരായ കെ.സി. ബിനോയ്, പീറ്റർ പോൾ ,ലാൽ, എ.എസ്.ഐ അഗസ്റ്റിൻ , ബിജു ജോൺ, മനോജ്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

