കോലഞ്ചേരിയിൽ കുടുംബവഴക്കിനിടയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു




കോലഞ്ചേരി: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിൽ കീഴടങ്ങി. കോലഞ്ചേരി തോന്നിയ്ക്ക വേണാട്ട് ലീലയെ (64) യാണ് കൊലപ്പെടുത്തിയത്. ഭർത്താവ് ജോസഫ് (വേണാട്ട് ജോയി 71) പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഇന്ന് വൈകിട്ട് 5 നാണ് സംഭവം.
ജോസഫ് വൈകിട്ട് 7 മണിയോടെയാണ് സ്റ്റേഷനിൽ ഹാജരായി കൊലപ്പെടുത്തിയ വിവരം അറിയിച്ചത്.
തന്റെ സ്വത്തുക്കൾ ഭാര്യയും മക്കളും തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് മൊഴി. ഇവരുടെ മൂന്ന് മക്കളും വർഷങ്ങളായി വിദേശത്താണ്.
ഭാര്യയും ഭർത്താവും ആസ്ട്രേലിയയിലുള്ള മകനോടൊപ്പമായിരുന്നു. മൂന്ന് മാസം മുമ്പ് ജോസഫ് നാട്ടിലെത്തി. ഒരാഴ്ച മുമ്പാണ് ലീല തിരിച്ചെത്തിയത്. ഇന്ന് വൈകിട്ട് വീട്ടിൽ വച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അടുക്കളയിൽ വച്ച് അരിവാൾ ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു എന്നാണ് ജോസഫിന്റെ മൊഴി.
ശരീരമാസകലം വെട്ടേറ്റിട്ടുണ്ടെന്ന് പുത്തൻകുരിശ് ഡിവൈ.എസ്.പി നിഷാദ്മോൻ പറഞ്ഞു.
മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ വീടിന്റെ അടുക്കളയിലാണ്. വീടും പരിസരവും പൊലീസ് സീൽ ചെയ്തു.
നാളെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കും.
ഭാര്യയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ചയിലായുയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതി സ്റ്റേഷനിൽ ഹാജരായ ശേഷം പൊലീസ് അറിയിച്ചപ്പോഴാണ് നാട്ടുകാർ പോലും സംഭവമറിയുന്നത്.
കൊച്ചി ധനുഷ്കോടി ദേശീയപാത തോന്നിയക്ക ജംഗ്ഷന് സമീപമാണ് ഇവരുടെ വീട്. വൈകിട്ട് ശക്തമായ മഴയായിരുന്നതിനാൽ വീട്ടിൽ നടന്ന വാക്കേറ്റവും കൊലപാതകവും നാട്ടുകാർ അറിഞ്ഞിരുന്നില്ല.
പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ: സ്മിത, സരിത, എൽദോസ് മൂവരും വിദേശത്താണ്

