അഞ്ച് വര്‍ഷം കൂടുമ്പോൾ അധ്യാപകർക്ക് നിർബന്ധിത സ്ഥലം മാറ്റം
അധ്യാപകര്‍ ഒരേ സ്‌കൂളില്‍ തുടരുന്നത് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം


തിരുവനന്തപുരം; അഞ്ച് വര്‍ഷം കൂടുമ്പോൾ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് നിര്‍ബന്ധിത സ്ഥലം മാറ്റം നടത്തുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയില്‍.
വിദ്യാഭ്യാസ വകുപ്പ് ഇതിനായുള്ള കരടുനയം തയ്യാറാക്കി. ഈ നയത്തിന് കീഴില്‍ ഉള്‍പ്പെടുന്നത് ഒന്നാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള ക്ലാസിലെ അധ്യാപകരാണ്. എല്‍പി, യുപി, ഹൈസ്‌കൂളുകളിലേക്ക് ജില്ലാതല പിഎസ്സി പട്ടിക വഴിയാണ് നിയമനം നടത്തുക. നിയമനം ലഭിച്ച ജില്ലയില്‍ തന്നെ സ്ഥലംമാറ്റം പരി?ഗണിക്കുന്ന തരത്തിലായിരിക്കും പുതിയ നയവുമെന്നാണ് റിപ്പോര്‍ട്ട്.
ആധ്യാപക സംഘടനയുമായി വിഷയം ചര്‍ച്ച ചെയ്യാത്തതിനാല്‍ പുതിയ അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമോയെന്ന് വ്യക്തമല്ല. വര്‍ഷങ്ങളായുള്ള രീതിയില്‍ മാറ്റം ഉണ്ടാകണമെങ്കില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണ്. നിലവില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചുവര്‍ഷം കൂടുമ്ബോഴുള്ള അധ്യാപകരുടെ സ്ഥലംമാറ്റം നടക്കുന്നുണ്ട്. അധ്യാപന നിയമനം നടപ്പാക്കുന്നത് സര്‍ക്കാരിന്റെ യോഗ്യതാ പട്ടികയനുസരിച്ചാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പൊതു വ്യവസ്തയാണ് മൂന്ന് വര്‍ഷം കൂടുമ്ബോള്‍ സ്ഥലമാറ്റം.അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഒരിടത്ത് തുടരാന്‍ പാടുള്ളതല്ലെന്നും മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ സ്ഥലം മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണെന്നുമാണ് സര്‍ക്കാര്‍ നയത്തില്‍ പറയുന്നത്.
അധ്യാപകര്‍ ഒരേ സ്‌കൂളില്‍ തുടരുന്നത് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം. കൂടാതെ സ്ഥലംമാറ്റം അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാന്‍ സഹായിക്കുമെന്ന് കണക്കുക്കൂട്ടലുണ്ട്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും അനുകൂല നിലപാടാണെന്നുമാണ് വിവരം. കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എന്‍ടി ശിവരാജന്‍ ആവശ്യപ്പെട്ടത് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ നയം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ പാടുള്ളുവെന്നാണ്.