ഉച്ചത്തിൽ സംസാരിക്കരുത്, ഇയര്‍ഫോണില്ലാതെ ഉയര്‍ന്ന ശബ്ദത്തില്‍ സംഗീതം കേൾക്കരുത് ;റെയില്‍വെയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വെ


ന്യൂഡല്‍ഹി: ട്രെയിനിലെ രാത്രിയാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റെയില്‍വെ.
രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തില്‍ സംസാരിക്കാനോ ഇയര്‍ഫോണില്ലാതെ സംഗീതം ആസ്വദിക്കാനോ പാടില്ല. ട്രെയിനില്‍ രാത്രിയാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ടിടിഇ, കാറ്ററിങ് സ്റ്റാഫ്, റെയില്‍വെ ഉദ്യോഗസ്ഥരും ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നും യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റെയില്‍വെയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍:
- മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല.
- ഇയര്‍ഫോണില്ലാതെ ഉയര്‍ന്ന ശബ്ദത്തില്‍ സംഗീതം കേള്‍ക്കാന്‍ പാടില്ല.
- രാത്രി പത്ത് മണിക്ക് ശേഷം നൈറ്റ് ലൈറ്റ് ഒഴികെ ബാക്കി എല്ലാം ലൈറ്റുകളും ഓഫ് ചെയ്യണം.
- രാത്രി പത്ത് മണിക്ക് ശേഷം ടിക്കറ്റ് പരിശോധനയ്ക്ക് ടിടിഇയ്ക്ക് വരാന്‍ കഴിയില്ല.
- രാത്രി പത്ത് മണിക്ക് ശേഷം ഓണ്‍ലൈന്‍ ഭക്ഷണം വിതരണം അനുവദിക്കില്ല.
- ഇകാറ്ററിങ് ഉപയോഗിച്ച് മുന്‍കൂറായി ഭക്ഷണം ഓഡര്‍ ചെയ്യാം.
- രാത്രി പത്ത് മണിക്ക് ശേഷം കൂട്ടമായി യാത്ര ചെയ്യുന്നവര്‍ പരസ്പരം ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല.
- രാത്രി പത്തിന് ശേഷം മിഡില്‍ ബെര്‍ത്തിലെ സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാന്‍ ലോവര്‍ ബെര്‍ത്തിലെ യാത്രികന്‍ അനുവദിക്കണം.
ട്രെയിനില്‍ ലഗേജുമായി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടും റെയില്‍വെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
പരമാവധി 70 കിലോ വരെ ലഗേജുമായി എസി കോച്ചുകളില്‍ യാത്ര ചെയ്യാം.
സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോഗ്രാമും സെക്കന്‍ഡ് ക്ലാസില്‍ 35 കിലോഗ്രാമുമാണ്.
കൂടുതല്‍ പണം നല്‍കി എസി ക്ലാസ് യാത്രക്കാര്‍ക്ക് 150 കിലോഗ്രാം വരെയുള്ള ലഗേജ് കൊണ്ടുപോകാമെന്നും റെയില്‍വെ അറിയിച്ചു.
സ്ലീപ്പറില്‍ അത് 80 കിലോഗ്രാമും സെക്കന്‍ഡ് ക്ലാസില്‍ 70 കിലോഗ്രാമുമാണ്.