ആസിഡ് ഡ്രോപ്പർ ടാസ്ക് ടീം എന്ന സംഘത്തിലെ പ്രധാനികൾ മയക്ക് മരുന്ന് ഗുളികകളുമായി പിടിയിൽ
ഏറെ നാളുകളായി മയക്ക് മരുന്ന് ഗുളികകൾ വിൽപ്പന നടത്തി വന്നിരുന്ന ഇവർ ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്




കാക്കനാട് കേന്ദ്രമാക്കി ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകൾ കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ യുവതി യുവാക്കൾ എന്നിവർക്ക് മയക്ക് മരുന്ന് ഗുളികകൾ എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. തിരുവാണിയൂർ വെണ്ണിക്കുളം ത്ത് വലിയപറമ്പൽ ഫ്രെഡി.വി എഫ് (28) കണയന്നൂർ തുപ്പുംപടി കരയിൽ മങ്ങാട്ട് പറമ്പിൽ അഖിൽ മോഹനൻ (24) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് (സീസ്) ടീം, എക്സൈസ് ഇൻ്റലിജൻസ്, മാമല എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് 110 എണ്ണം മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു. അമിത ഭയം, ഉത്കണ്ഠ, എന്നിങ്ങനെയുള്ള മാനസീക വിഭ്രാന്തികൾ നേരിടുന്നവർക്ക് സമാശ്വാസത്തിനായി നൽകുന്ന അതിമാരകമായ നൈട്രാസെപാം ഗുളികകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
മയക്ക് മരുന്ന് ഇടപാടിനായി ഇവർ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ ‘ആസിഡ് ഡ്രോപ്പർ ടാസ്ക് ടീം’ എന്ന ഗ്രൂപ്പ് തുടങ്ങിയ ശേഷം അതിലൂടെ ‘ചൗ മിഠായി’ എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവർ വൻതോതിൽ മയക്ക് മരുന്ന് ഗുളികകൾ വിറ്റഴിച്ചിരുന്നത്. ഇത്തരത്തിലുള്ള മയക്ക് മരുന്ന് ഗുളികൾ 20 ഗ്രാമിലധികം കൈവശം വക്കുന്നത് 10 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്ത ലഹരി മരുന്ന് ഗുളികകൾ 62 ഗ്രാമോളം തൂക്കം വരുന്നതാണ്.
ഏറെ നാളുകളായി മയക്ക് മരുന്ന് ഗുളികകൾ വിൽപ്പന നടത്തി വന്നിരുന്ന ഇവർ ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്. അടിപിടി, ഭവനഭേദനം, മാരകായുധങ്ങൾ കൈവശം വക്കൽ, മയക്ക് മരുന്ന് കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് ഇരുവരും. കൊച്ചി കാക്കനാട് കേന്ദ്രമാക്കി മയക്ക് മരുന്ന് ഗുളികകൾ വിൽപ്പന നടത്തുന്ന സംഘത്തെ കുറിച്ചുള്ള രഹസ്യ വിവരം നേരത്തെ സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് ടീമിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ പ്രത്യേക സംഘവും മാമല റേഞ്ച് എക്സൈസും ചേർന്ന് ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുക്കൾ അടക്കം നിരീക്ഷിച്ച് വരുകയായിരുന്നു. തുടർന്നാണ് മയക്ക് മരുന്ന് ഗുളികകൾ വിതരണം ചെയ്യുന്ന പ്രധാനികളെ എക്സൈസ് സംഘം തിരിച്ചറിഞ്ഞത്. ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വന്ന എക്സൈസ് സംഘം എറണാകുളം പുത്തൻ കുരിശിൽ സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ചർച്ചിന് സമീപം ആവശ്യക്കാരെ കാത്ത് ടൂവിലറിൽ ഇരിക്കുകയായിരുന്ന ഇരുവരേയും കൈയ്യോടെ പിടി കൂടുകയായിരുന്നു.
മാരക ലഹരിയിൽ ആയിരുന്ന ഇരുവരേയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കസ്റ്റഡിയിൽ എടുത്തത്. വെറും 4 രൂപ വിലയുള്ള ഒരു ഗുളിക 100 രൂപക്കാണ് മറിച്ച് വിറ്റിരുന്നത്. ഈ മയക്ക് മരുന്ന് ഗുളികകൾ സേലത്ത് നിന്ന് കടത്തി കൊണ്ട് വന്നതാണെന്നാണ് പ്രാഥമിക നിഗമനം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും അധികം നൈട്രസെപാം ടാബ്ലെറ്റ് പിടിച്ചെടുക്കുന്നത്. നേരത്തെ വ്യാജ കുറിപ്പടി ഉപയോഗിച്ച് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഇത്തരം ഗുളികകൾ വാങ്ങുന്നത് വ്യാപകമായതോടെ എക്സൈസ് പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ ഇതിന് പൂർണ്ണമായും തടയിടാൻ കഴിഞ്ഞിരുന്നു. ഷെഡ്യൂൾഡ് H1 വിഭാഗത്തിൽപ്പെടുന്ന ഈ മയക്ക് മരുന്ന് വളരെ അപൂർവ്വം മെഡിക്കൽ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ.
ഈ മയക്ക് മരുന്ന് ഗുളികകൾ ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ വഴി ലഭിക്കുന്ന ഒന്നാണ്. ഈ ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുകളിൽ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കൽ സ്റ്റോറുകളിൽ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്. പ്രധാനമായും ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർത്ഥികളും യുവതിയുമാക്കളുമാണ് ഇവരുടെ മുഖ്യ ഇരകൾ. ഈ ഗുളികകൾ കഴിച്ചാൽ എച്ച്.ഡി. വിഷനിൽ വിവിധ വർണ്ണങ്ങളിൽ കാഴ്ചകൾ കാണാൻ കഴിയുമെന്നും കണ്ണുകൾക്ക് കൂടുതൽ തെളിച്ചം കിട്ടുമെന്നും കൂടുതൽ സമയം ഉൻമേഷത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് വിദ്യാർത്ഥികൾ അടക്കമുള്ള വരെ ഇതിലേക്ക് ആകർഷിച്ചിരുന്നത്. ഇതിന്റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും എന്നതാണ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതിയുവാക്കൾ ഇതിലേക്ക് ആകൃഷ്ടരാക്കാൻ കാരണം. ഉപഭോക്താക്കളുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇവർ മയക്ക് മരുന്നുകൾ എത്തിച്ചിരുന്നതെന്നും ഒരു ദിവസത്തിൽ നാല് മയക്ക് മരുന്ന് ഗുളികകൾ കഴിച്ച് കഴിഞ്ഞാൽ വേദന, സ്പർശനം തുടങ്ങിയ വികാരങ്ങൾ ഒന്നും അറിയില്ല എന്നും ഇവർ വെളിപ്പെടുത്തി.
ഇതിന്റെ അനാവശ്യമായ ഉപയോഗം അമിത രക്ത സമർദ്ദത്തിന് ഇടയാകുവാനും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതം സംഭവിക്കുവാനും മൂകമായ അവസ്ഥയിൽ എത്തിച്ചേരുവാനും ഇതേ തുടർന്ന് ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും, ഈ മയക്ക് മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ലഹരി സംഘങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ നടപടികളുമായി മുന്നോട്ട് പോകുന്നതാണെന്നും എൻഫോഴ്സ്മെന്റ് അസി. കമ്മീഷണർ ടി.എൻ.സുദീർ അറിയിച്ചു.
മാമല റേഞ്ച് ഇൻസ്പെക്ടർ വി.കലാധരൻ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഐബി പ്രിവൻ്റീവ് ഓഫീസർ എൻ.ജി അജിത്ത് കുമാർ മാമല റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സാബു വർഗ്ഗീസ്, പി.ജി.ശ്രീകുമാർ, ചാർസ് ക്ലാർവിൻ, സിഇഒമാരായ അനിൽകുമാർ എം.എൻ, ഫെബിൻ എൽദോസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട്റിമാൻ്റ് ചെയ്തു.