പുത്തൻകുരിശിൽ 19 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ


എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുത്തൻകുരിശ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 19 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ രാഹുൽ സർക്കാർ (26), മുഹമദ് കെയ്ഫ് (21), രാജമണ്ഡൽ (45) എന്നിവരാണ് പിടിയിലായത്.


മുർഷിദാബാദിൽ നിന്ന് തീവണ്ടി മാർഗമാണ് ഇവർ കഞ്ചാവ് കേരളത്തിൽ എത്തിച്ചത്. പാങ്കോട് മറ്റപ്പിള്ളി ഭാഗത്ത് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്നതിനിടെയാണ് ഇവർ പോലീസ് പിടിയിലായത്. കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വാങ്ങി മുപ്പതിനായിരം മുതൽ മുപ്പത്തയ്യായിരം രൂപയ്ക്ക് വരെ വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതി.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നടന്ന ഈ പരിശോധനയിൽ ഡിവൈഎസ്പി മാരായ ജെ. ഉമേഷ് കുമാർ, വി.റ്റി.ഷാജൻ, ഇൻസ്പെക്ടർ റ്റി.എൽ.ജയൻ, എസ് ഐ മാരായ ജിതിൻ കുമാർ, കെ.ജി.ബിനോയ്, ജി.ശശിധരൻ, എഎസ്ഐ മാരായ മനോജ് കുമാർ, അഗസ്റ്റിൻ, വിഷ്ണുപ്രസാദ്, എ.ഗിരീഷ്, സീനിയർ സിപിഒ മാരായ സന്ദീപ്, അനീഷ് കുര്യാക്കോസ്, മുഹമ്മദ് കബീർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.





