CRIME

ആലുവയിൽ പോലീസിന്‍റെ വൻ കഞ്ചാവ് വേട്ട. ഇരുപത്തിയെട്ട് കിലോ കഞ്ചാവ് പിടികൂടി

ആലുവയിൽ പോലീസിന്‍റെ വൻ കഞ്ചാവ് വേട്ട . ട്രയിനിൽ കൊണ്ടുവരിക യായിരുന്ന ഇരുപത്തിയെട്ട് കിലോ കഞ്ചാവുമായി മൂന്ന് അതിഥി തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ഒഡീഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക് (26), ചക് ദോൽ പ്രധാൻ (31), ശർമ്മാനന്ദ് പ്രധാൻ (23) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. പെരുമ്പാവൂരിലേക്കാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്.

നക്സൽ സ്വാധീനമുള്ള കണ്ടമാലിലെ ഉൾവനത്തിൽ നിന്നും ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയത്. മൂന്നിരട്ടി വിലയ്ക്ക് പെരുമ്പാവൂരിൽ വിൽക്കുകയായിരുന്നു ലക്ഷ്യം. ഒഡീഷയിൽ നിന്നും ട്രയിനിൽ ചെന്നെയിലെത്തുകയും അവിടെ നിന്ന് മറ്റൊരു ട്രയിനിൽ കയറി ആലുവയിൽ ഇറങ്ങുകയുമായിരുന്നു. പ്രത്യേകം പാക്ക് ചെയ്ത് നിലയിലായിരുന്നു കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. പിടികൂടിയ പ്രതികൾ നേരത്തെ പെരുമ്പാവൂരിലുള്ള പ്ലൈവുഡ് കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. മൊത്തവിൽപ്പനയാണ് ലക്ഷ്യമെന്ന് കരുതുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. റൂറൽ എസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി.ഷംസ്, ഇൻസ്പെക്ടർ എം.എം.മഞ്ജു ദാസ്, എസ്.ഐമാരായ സി.ആർ.ഹരിദാസ്, ജി.എ.അനൂപ്, ശ്രീലാൽ സി.പി.ഒമാരായ . ജീമോൻ, കെ.എം.മനോജ്, മിഥുൻ, സ്പെഷ്യൽ ടീമംഗങ്ങൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button