KERALALOCAL

ആലുവയിൽ വൻ കഞ്ചാവ് വേട്ട: നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ആലുവയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഇരുപത്തിയഞ്ച് കിലോഗ്രാമോളം കഞ്ചാവുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികളെ പോലീസ് പിടികൂടി. ഒഡീഷാ സുരധ സ്വദേശികളായ ക്രിഷ്ണ നായിക് (20), രാജ നായിക് (25), സഞ്ജീബ് നായിക് (20), കണ്ടമാൽ സ്വദേശി നന്ദമാലിക് (35) എന്നിവരാണ് അറസ്റ്റിലായത്. റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആലുവ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്തുകാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ഷോൾഡർ ബാഗുകളിൽ പ്രത്യേക പായ്ക്കറ്റുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങി പത്തിരട്ടിയിലേറെ രൂപയ്ക്കാണ് ആലുവയിലും പരിസരങ്ങളിലുമായി വിൽപ്പന നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നത്. ഇതിനു മുമ്പും പ്രതികൾ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

നർക്കോട്ടിക്ക് സെൽ ഡി വെെ എസ് പി ജെ.ഉമേഷ് കുമാർ, ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ജി.പി മനു രാജ്, സബ് ഇൻസ്പെക്ടർമാരായ കെ.നന്ദകുമാർ, എൽദോ പോൾ, ആർ.ബിൻസി, വിഷ്ണു, സി.പി.ഒമാരായ വി.എ അഫ്സൽ, കെ.എ സിറാജുദീൻ, എൻ.എസ് സുധീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഈ വർഷം ഇതുവരെ റൂറൽ ജില്ലയിൽ നിന്ന് പോലീസ് ഏകദേശം 500 കിലോഗ്രാമോളം കഞ്ചാവാണ് പിടികൂടിയത്. കൂടാതെ, ഒരു കിലോഗ്രാമിലേറെ എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ഒക്ടോബർ വരെ 3328 മയക്കുമരുന്ന് കേസുകളാണ് റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഈ കേസുകളിലായി 3521 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button