മണ്ണാറശാല ആയില്യം ഇന്ന്


ആയില്യം തൊഴാനായി മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്ക് ഭക്തസഹസ്രങ്ങൾ ഒഴുകിയെത്തുകയാണ്. ഇന്ന് പുലർച്ചെ 4 മണിക്ക് നട തുറന്നതോടെ നാഗദൈവങ്ങളുടെ ദർശന സൗഭാഗ്യം തേടിയാണ് ഭക്തർ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.
നൂറും പാലും, പഞ്ചലോഹങ്ങളിൽ നിർമ്മിച്ച സർപ്പ രൂപങ്ങൾ, പുറ്റ്, മുട്ട, ഉപ്പ്, മഞ്ഞൾ എന്നിവ ഭക്തർ തിരുനടയിൽ സമർപ്പിച്ചു. നിറഞ്ഞ ഭക്തിയോടെ ഭക്തർ ആയില്യം എഴുന്നള്ളത്തിനും സാക്ഷ്യം വഹിക്കുകയാണ്.
പുലർച്ചെ 4ന് നട തുറന്ന ശേഷം നിർമാല്യം, അഭിഷേകം എന്നിവ നടന്നു. തുടർന്ന്, കുടുംബത്തിലെ ഇളയ കാരണവർ എം കെ കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടന്നു.


രാവിലെ ക്ഷേത്രനടയിൽ വാദ്യമേളങ്ങളുടെ സേവ അരങ്ങേറും. രണ്ടരയോടെ മണ്ണാറശാല ഇല്ലത്തിന്റെ തെക്കേ മുറ്റത്തെ സർപ്പം പാട്ട് തറയിലും മേള വാദ്യ സേവ നടക്കും. വലിയമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങൾക്കു ദർശനം നൽകും. 10ന് മണ്ണാറശാല യു പി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് നടക്കും.
മണ്ണാറശാല ആയില്യം ഉത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധി നൽകിയിട്ടുണ്ട്. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.





